marquee

പ്രവേശനോത്സവം മാട്ടൂൽ പഞ്ചായത്ത് തല ഉദ്ഘാടനം സി.എം.എൽ.പി.സ്കൂളിൽ മാട്ടൂൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖൈറുന്നീസ സി.എച് പഠനോപകരണ കിറ്റ് വിതരണം നടത്തിക്കൊണ്ടു നിർവ്വഹിച്ചു.

marquee2

10.06.2013 ന് (6th Working Day) സ്‌കൂളിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ യു.ഐ.ഡി ഡാറ്റാ എന്‍ട്രി സൈറ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. Last Date: 30/06/2013.

Resource

കുഞ്ചന്‍ നമ്പ്യാരുടെ ഫലിതങ്ങളും സാരോപദേശങ്ങളും
മലയത്ത് അപ്പുണ്ണി
29 Jun 2013
തുള്ളല്‍ക്കഥകളിലെ ഫലിതങ്ങള്‍ ഏറെ പ്രസിദ്ധങ്ങളാണല്ലോ. ശ്രോതാക്കളെ തലയാട്ടി രസിപ്പിക്കുന്നു ആ ഫലിതം കലര്‍ന്ന വരികള്‍. അവയെക്കാള്‍ രസകരങ്ങളാണ് കുഞ്ചന്‍ നമ്പ്യാര്‍ അമ്പലപ്പുഴയിലും തിരുവനന്തപുരത്തും താമസിച്ചിരുന്ന കാലത്ത് പ്രയോഗിച്ചിരുന്ന ഫലിതങ്ങള്‍.

നമ്പ്യാരുടെ ഫലിതങ്ങള്‍ക്ക് മൂര്‍ച്ചയുണ്ട്. ശക്തിയുണ്ട്. കൂരമ്പുകള്‍ പോലെ കേള്‍വിക്കാരുടെ ഉള്ളില്‍ തറയ്ക്കുന്നവയാണ് അവ. ആറ്റിക്കുറുക്കിയ ആ ഫലിതങ്ങള്‍ക്ക് ഔഷധവീര്യമുണ്ട്. സമൂഹത്തിലെ രോഗങ്ങള്‍ക്കു പലതിനും അവ മരുന്നായി ഭവിച്ചിട്ടുണ്ട്.
കുഞ്ചന്‍ നമ്പ്യാര്‍ അമ്പലപ്പുഴ രാജാവിന്റെ ആശ്രിതനായി കഴിഞ്ഞിരുന്ന കാലം. രാജാവിന്റെ ഉപദേഷ്ടാവായി 'കൈപ്പിഴ' എന്നൊരു നമ്പൂതിരി ഉണ്ടായിരുന്നു. 'കൈപ്പിഴ' പറയുംപോലെയാണ് രാജാവ് പ്രവര്‍ത്തിച്ചിരുന്നത്. മറ്റു സേവകന്മാര്‍ക്ക് അത് ശല്യമായിത്തീര്‍ന്നു. കൊട്ടാരത്തില്‍ എത്തുന്ന കാഴ്ചവസ്തുക്കള്‍ പലതും നമ്പൂതിരി ഇല്ലത്തേക്ക് കൊണ്ടുപോകും. അതൊന്നും രാജാവ് അറിഞ്ഞിരുന്നില്ല. ഇക്കാര്യം രാജാവിനോടു പറയാന്‍ ആരും തയ്യാറായതുമില്ല.

ഒരിക്കല്‍ രാജാവും 'കൈപ്പിഴ' നമ്പൂതിരിയും നടന്നുവരികയായിരുന്നു. നമ്പ്യാര്‍ ഒരു പാത്രമെടുത്ത് എതിരേ നടന്നുചെന്നു. കൈയിലെ പാത്രം മനഃപൂര്‍വം താഴെ ഇട്ടു. രാജാവ് നമ്പ്യാരോടു ചോദിച്ചു: 'പാത്രം താഴെയിട്ടത് എന്തിനാണ്?'
അതിനു നമ്പ്യാര്‍ പറഞ്ഞ മറുപടി, 'കൈപ്പിഴ വന്നതുകൊണ്ടുള്ള ഗ്രഹപ്പിഴയാണ്.'

ആ ഫലിതം കേട്ടു രാജാവ് പൊട്ടിച്ചിരിച്ചു. അതില്‍ പിന്നെ 'കൈപ്പിഴ നമ്പൂതിരി'യുടെ ദുഷ്പ്രവൃത്തികള്‍ക്ക് മാറ്റമുണ്ടായി എന്നാണ് പറയപ്പെടുന്നത്. തിരുവനന്തപുരത്ത് മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ ആശ്രിതനായി കഴിയുന്ന കാലത്ത് നമ്പ്യാര്‍ ഒരു ദിവസം ശ്രീപത്മനാഭസ്വാമീക്ഷേത്രത്തില്‍ തൊഴാന്‍ ചെന്നു. അവിടുത്തെ ശാന്തിക്കാരന്‍ നമ്പി കുഞ്ചന്‍ നമ്പ്യാരോട്, 'താന്‍ ആരാണെ'ന്നു ചോദിച്ചു. അതിനു മറുപടിയായി 'നമ്പിയാര്‍' എന്ന ഉത്തരം ചോദ്യരൂപത്തില്‍ പറഞ്ഞു. അത് ശാന്തിക്കാരന്‍ നമ്പിക്ക് ഇഷ്ടപ്പെട്ടില്ല. നമ്പ്യാര്‍ ധിക്കാരം പറഞ്ഞതായി മഹാരാജാവിനെ അറിയിച്ചു.

മഹാരാജാവ് നമ്പ്യാരെ വിളിപ്പിച്ചു കാര്യം തിരക്കി. നമ്പ്യാര്‍ ഒരു ശ്ലോകത്തിലൂടെ വിവരം ധരിപ്പിച്ചു.
നമ്പി ആരെന്നു ചോദിച്ചു
നമ്പിയാരെന്നു ചൊല്ലിനേന്‍
നമ്പി, കേട്ടഥ കോപിച്ചു
തമ്പുരാനേ പൊറുക്കണം.
അതിലെ രസികത്വം മനസ്സിലാക്കി രാജാവ് സന്തോഷിച്ചു. ശ്രീപത്മനാഭസ്വാമീക്ഷേത്രത്തില്‍ പുതുതായി നിര്‍മിച്ച ദീപസ്തംഭം കാണാന്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് സേവകന്മാരായിരുന്ന കവികളെയും കൂട്ടി ചെന്നു. വിളക്കിന്റെ കൊത്തുവേലകള്‍ കണ്ടു രാജാവ് സന്തുഷ്ടനായി. ആ ദീപസ്തംഭത്തെ വര്‍ണിച്ചു കവിതകളുണ്ടാക്കാന്‍ കവികളോടു കല്പിച്ചു. ഓരോരുത്തരും അവരുടെ ഭാവനയ്ക്കനുസരിച്ച് അര്‍ഥാലങ്കാരങ്ങള്‍ നിറഞ്ഞ ശ്ലോകങ്ങള്‍ എഴുതിയുണ്ടാക്കി രാജാവിനെ വായിച്ചു കേള്‍പ്പിച്ചു. കുഞ്ചന്‍ നമ്പ്യാരാവട്ടെ ഒരു ശ്ലോകമാണ് ചൊല്ലിയത്.

ദീപസ്തംഭം മഹാശ്ചര്യം
നമുക്കും കിട്ടണം പണം
ഇത്യര്‍ഥ ഏഷാം ശ്ലോകാനാം
അല്ലാതൊന്നും ന വിദ്യതേ.
നമ്പ്യാരുടെ ഈ ശ്ലോകം മറ്റു കവികളെ ലജ്ജിതരാക്കി.

മറ്റൊരിക്കല്‍ മഹാരാജാവ് സേവകരുമൊത്ത് അമ്പലപ്പുഴയില്‍ ചെന്നു. അമ്പലപ്പുഴ പാല്‍പായസം പ്രസിദ്ധമാണല്ലോ. ഭക്ഷണം കഴിഞ്ഞു രാജാവ് സേവകരുടെ അടുത്തുചെന്നു പറഞ്ഞു, 'ഇന്നത്തെ പാല്‍പായസത്തിന് അല്പം കയ്പുണ്ട്.' സദ്യയ്ക്കിരുന്ന സേവകര്‍ രാജാവിന്റെ അപ്രീതി നേടാതിരിക്കാന്‍ പായസം വേണ്ടെന്നു വെച്ചു. കുഞ്ചന്‍ നമ്പ്യാരാവാട്ടെ വാരിക്കോരി കുടിച്ചു. അതുകൊണ്ട് രാജാവ് ചോദിച്ചു, 'എന്താ കുഞ്ചാ, പായസം കയ്ക്കുന്നില്ലേ?'

അതിനു മറുപടിയായി, 'പായസത്തിന് അല്പം കയ്പുണ്ട്. പാലിന്റെയും പഞ്ചസാരയുടെയും കയ്പാണ്. പക്ഷേ, അടിയന് അത് പഥ്യമാണ്.' ആ നര്‍മോക്തി കേട്ടു രാജാവ് ചിരിച്ചു. പായസം കയ്ക്കുന്നുവെന്ന് രാജാവ് നേരംപോക്കിന് പറഞ്ഞതാണ്. രാജാവിനെ പ്രീതിപ്പെടുത്താന്‍ വേണ്ടി പായസം കുടിക്കാതിരുന്നവര്‍ പടുവിഡ്ഢികളായി തല താഴ്ത്തി. മറ്റൊരു കഥ. ഉണ്ണായിവാര്യരും കുഞ്ചന്‍ നമ്പ്യാരും പത്മതീര്‍ഥക്കരയില്‍ നില്ക്കുകയായിരുന്നു. കുളത്തില്‍ കുളിക്കാന്‍ കാതില്‍ ഓല ധരിച്ചിട്ടുള്ള ഒരു യുവതിയും കൂടെ താളി കൈയിലെടുത്ത് ഒരു ദാസിയും വരുന്നതു കണ്ടു. അവര്‍ കടന്നുപോയപ്പോള്‍ ഉണ്ണായിവാര്യര്‍ പറഞ്ഞു: 'കാതിലോല'. ഉടനെ നമ്പ്യാര്‍ 'നല്ലതാളി' എന്നു പറഞ്ഞു.

'കാതിലോല' എന്നതിന് 'കാ+അതിലോല?' എന്നും പറയാം. കാ - ആരാണ്? അതിലോല - അതിസുന്ദരി (ഇവരില്‍ ആരാണ് അതിസുന്ദരി എന്ന് വ്യംഗ്യം)
'നല്ലതാളി' എന്നതിന് 'നല്ലത് + ആളി' എന്നു പറയാം. ആളി - ദാസി. (നല്ലത് ദാസി എന്ന് വ്യംഗ്യം)
അവര്‍ തമ്മിലുണ്ടായ മറ്റൊരു നേരംപോക്കു കൂടി പ്രചാരത്തിലുണ്ട്. ഇരുവരും ഒന്നിച്ച് ഒരു മുറിയില്‍ കിടക്കുകയായിരുന്നു. ഉണ്ണായിവാര്യര്‍ എഴുന്നേറ്റു നടന്നപ്പോള്‍ നമ്പ്യാരെ അറിയാതെ ചവിട്ടിപ്പോയി.
'അറിയാതെ ചവിട്ടിയതാണ്. ഗുരുപാദം കൊണ്ടാണെന്നു കരുതി ക്ഷമിക്കണം.'
ഉടനെ നമ്പ്യാരുടെ മറുപടി, 'വല്ലതും കിട്ടിയാല്‍ അതു ഗുരുദക്ഷിണയായി കരുതിക്കൊള്ളണം.'
സന്ദര്‍ഭത്തിനനുസരിച്ച് ഫലിതം പറയാനുള്ള നമ്പ്യാരുടെ കഴിവ് അസാമാന്യം തന്നെ.
മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് ഇവരുടെ സഹൃദയത്വം പരീക്ഷിക്കാന്‍ നിശ്ചയിച്ചു. പതിവായി രണ്ടുപേരും കുളിക്കുന്ന ശ്രീവരാഹത്തു കുളത്തില്‍ ഒരാനയെ ഇറക്കി. വെള്ളം കലക്കിച്ചു. ഉണ്ണായിവാര്യരും കുഞ്ചന്‍ നമ്പ്യാരും കുളത്തില്‍ കുളിച്ചു വന്നപ്പോള്‍ രാജാവ് ചോദിച്ചു: 'ഇന്നത്തെ കുളി എങ്ങനെ?'
വാര്യര്‍ പറഞ്ഞു, 'കരി കലക്കിയ വെള്ളത്തിലായിരുന്നു ഇന്നത്തെ കുളി.' നമ്പ്യാര്‍ ഇങ്ങനെ പറഞ്ഞു, 'കളഭം കലക്കിയ കുളത്തിലായിരുന്നു എന്റെ കുളി.'

ഇവരുടെ ബുദ്ധിചാതുര്യം കണ്ട് രാജാവ് അതിശയിച്ചു. കരി (ആന) യായാലും കളഭം (ആന) ആയാലും ഒന്നുതന്നെ. പക്ഷേ, കേള്‍ക്കുമ്പോള്‍ കരികലക്കിയതും കളഭം കലക്കിയതും വ്യത്യസ്തമായി തോന്നും.
കൊട്ടാരത്തിലെ ആശ്രിതനായിരുന്ന കുഞ്ചന്‍ നമ്പ്യാര്‍ക്ക് ദിവസവും രണ്ടേകാല്‍ (2+1/4) നാഴി അരി കൊടുക്കാന്‍ രാജാവ് കല്പിച്ചിരുന്നു. പതിവായി അതു കൊടുക്കുകയും ചെയ്തിരുന്നു. മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് മരിച്ചപ്പോള്‍ ആ കല്പന മറ്റൊരു വിധത്തില്‍ വ്യാഖ്യാനിച്ച് കലവറ അധിപന്‍ രണ്ട് കാലാക്കി. (1/4+1/4 = 1/2) കുറച്ചു. എന്നാല്‍ അരിവിതരണം ചെയ്യുന്ന പണ്ടാല 'ഉണ്ടാല്‍ പോരേ? 1/2 നാഴി അരിയുടെ ഊണ് ഭക്ഷിച്ചോളൂ. അരി തരാന്‍ പറ്റില്ല' എന്നു പറഞ്ഞു. ഗത്യന്തരമില്ലാതെ നമ്പ്യാര്‍ മഹാരാജാവിന്റെ മുന്‍പില്‍ പരാതിയുമായി ചെന്നു. ഒരു ശ്ലോകരൂപത്തിലാണ് പരാതി നല്കിയത്.

രണ്ടേകാലെന്നു കല്പിച്ചു
രണ്ടേ കാലെന്നിതയ്യനും
ഉണ്ടോ കാലെന്നു പണ്ടാല
ഉണ്ടില്ലിന്നിത്ര നേരവും.
അതു വായിച്ച് നമ്പ്യാര്‍ക്ക് മുടക്കം കൂടാതെ രണ്ടേകാല്‍ നാഴി അരി ദിവസവും കൊടുത്തുകൊള്ളണമെന്ന് രാജാവ് കല്പന നല്കി. കൂടാതെ രണ്ടുനേരവും പക്കത്ത് ഊണുകൊടുക്കാനും കല്പനയായി. സേവകന്മാര്‍ക്ക് ഭക്ഷണം കൊടുക്കുന്ന സ്ഥലത്തിനാണ് 'പക്കം' എന്നു പറഞ്ഞിരുന്നത്. പക്കത്തെ ഊണ് അത്ര തൃപ്തികരമായിരുന്നില്ല.

പക്കച്ചോറും കാളന്‍ കറിയും
ചക്കച്ചകിണിയുമെന്നിവയല്ലാ-
തിക്കുഞ്ഞുങ്ങള്‍ക്കൊരു സുഖഭോജന-
മിക്കാലങ്ങളിലില്ലിഹ താതാ
എന്ന് നമ്പ്യാര്‍ അതേക്കുറിച്ച് എഴുതിയിട്ടുണ്ട്. ആ ഊണ് മോശമാകയാല്‍ പലപ്പോഴും നമ്പ്യാര്‍ക്ക് വയറിനു സുഖമില്ലാതെ വന്നു.
ഒരു ദിവസം രാജാവ് സേവകന്മാരുമായി നേരംപോക്കു പറഞ്ഞു രസിച്ചിരിക്കുകയായിരുന്നു. കുഞ്ചന്‍ നമ്പ്യാരുമുണ്ടായിരുന്നു അക്കൂട്ടത്തില്‍. മുറ്റത്തൂടെ ഒരു പയ്യ് നടന്നുപോവുന്നതു കണ്ടു. പയ്യ് വയറിളകി ചാണകമിടുന്നതു കണ്ടു നമ്പ്യാര്‍ ഇങ്ങനെ പറഞ്ഞു, 'അല്ലാ, പയ്യേ പക്കത്തിലാണോ നിനക്കും ഊണ്.'

വ്യംഗ്യാര്‍ഥം മനസ്സിലാക്കിയ രാജാവ് നമ്പ്യാരുടെ ഭക്ഷണം പക്കത്തുനിന്ന് മാറ്റിക്കൊടുത്തു.
ഫലിതപ്രിയനായ കുഞ്ചന്‍ നമ്പ്യാര്‍ തന്റെ തുള്ളല്‍കൃതികളിലും വേണ്ടത്ര ഫലിതങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്.

സാരോപദേശങ്ങള്‍
കുഞ്ചന്‍ നമ്പ്യാരെപ്പോലെ ജനഹൃദയങ്ങളെ ഇത്രയേറെ ആഹ്ലാദിപ്പിച്ച മറ്റൊരു മഹാകവി മലയാളത്തില്‍ ഇല്ല എന്നു പറയാം. അദ്ദേഹം കവിതകളില്‍ സന്‍മാര്‍ഗോപദേശം കൂടി വേണമെന്ന കാര്യം കണിശമായി പാലിച്ചു.

തുള്ളല്‍ക്കവിതകളില്‍ അക്കാലത്തെ സാമുദായിക ദൂഷ്യങ്ങള്‍ക്കു നേരെയുള്ള കവിയുടെ വാക്ശരങ്ങളുടെ പ്രയോഗങ്ങള്‍ പ്രകടമായി കാണാവുന്നതാണ്. പഴഞ്ചൊല്ലുകളോട് നമ്പ്യാര്‍ അമിതമായ താത്പര്യം കാണിച്ചിരുന്നു. സാരോപദേശങ്ങള്‍ തേനില്‍ ചാലിച്ച് അനുവാചകര്‍ക്ക് അദ്ദേഹം പഴഞ്ചൊല്‍രൂപത്തിലാക്കി വിളമ്പിക്കൊടുത്തു.
തുള്ളലുകളില്‍ ഉപയോഗിച്ചിട്ടുള്ളതുപോലെ അത്രയേറെ ഉപദേശവാക്യങ്ങള്‍ മറ്റു കവികളുടെ കൃതികളിലൊന്നിലും കാണാന്‍ കഴിയില്ല. ഏതാനും ഉദാഹരണങ്ങള്‍ ഇവിടെ ഉദ്ധരിക്കുന്നത് വായനക്കാര്‍ക്ക് രസകരമായിരിക്കുമെന്നു കരുതുന്നു.

1. മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും
കല്ലിനുമുണ്ടാമൊരു സൗരഭ്യം.

2. കനകം മൂലം കാമിനി മൂലം
കലഹം പലവിധമുലകില്‍ സുലഭം.

3. കുണ്ടുകിണറ്റില്‍ തവളക്കുഞ്ഞിനു
കുന്നിനുമീതെ പറക്കാന്‍ മോഹം.

4. എമ്പ്രാനല്പം കട്ടു ഭുജിച്ചാല്‍
അമ്പലവാസികളൊക്കെക്കക്കും.

5. കുറുനരി ലക്ഷം കൂടുകിലും ഒരു
ചെറു പുലിയോടു ഫലിക്കില്ലേതും.

6. കപ്പലകത്തൊരു കള്ളനിരുന്നാല്‍
എപ്പൊഴുമില്ലൊരു സുഖമറിയേണം.

7. നല്ലൊരു പാട്ടും കൊട്ടും കേട്ടാല്‍
കല്ലിനു ഭാവവികാരമതുണ്ടോ?

8. ആശാനക്ഷരമൊന്നു പിഴച്ചാല്‍
അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന്.

9. പോത്തുകള്‍ വെട്ടുവാനോടി വരുന്നേരം
ഓത്തു കേള്‍പ്പിച്ചാലൊഴിഞ്ഞു മാറീടുമോ?

10. പണമെന്നുള്ളതു കൈയില്‍ വരുമ്പോള്‍
ഗുണമെന്നുള്ളതു ദൂരത്താകും.
പണവും ഗുണവും കൂടിയിരിപ്പാന്‍
പണിയെന്നുള്ളതു ബോധിക്കേണം.

11. വീട്ടിലുണ്ടെങ്കില്‍ വിരുന്നുചോറും കിട്ടും
ഊട്ടിലും കിട്ടാ ദരിദ്രനെന്നോര്‍ക്കണം.

12. നെല്ലും പണങ്ങളുമുണ്ടെന്നുറച്ചിട്ട്
കല്ലിലും പുല്ലിലും തൂകിത്തുടങ്ങൊലാ.

13. കണ്ടാലറിവാന്‍ സമര്‍ഥനല്ലെങ്കില്‍
കൊണ്ടാലറിയുമതിനില്ല സംശയം.

14. കണ്ണടച്ചിരുട്ടാക്കി നടന്നാല്‍ മറ്റു ലോകര്‍ക്കു-
കണ്ണുകാണാതാകയില്ല, താന്‍ മറിഞ്ഞു കുണ്ടില്‍ വീഴും.

15. അണ്ടിയോടങ്ങടുക്കുമ്പോള്‍
പുളിക്കുമെന്നു ബോധിപ്പിന്‍.

16. ഈറ്റുപാമ്പു കടിപ്പാനായ്
ചീറ്റി വന്നങ്ങടുക്കുമ്പോള്‍
ഏറ്റുനിന്നു നല്ല വാക്കു
പറഞ്ഞാല്‍ പറ്റുകില്ലേതും.

17. രണ്ടു കളത്രത്തെയുണ്ടാക്കി വെക്കുന്ന
തണ്ടുതപ്പിക്കു സുഖമില്ലൊരിക്കലും
രണ്ടുപേര്‍ക്കും മനക്കാമ്പിലാ ഭോഷനെ
കണ്ടുകൂടാതെയാം ഇല്ലൊരു സംശയം.

18. മാനിനിമാരില്‍ വലഞ്ഞൊരു പുരുഷനു
ഹാനികള്‍ പലവക വന്നു ഭവിക്കും
മാനക്ഷയവും ദ്രവ്യക്ഷയവും
സ്ഥാനക്ഷയവും ദേഹക്ഷയവും
ധര്‍മക്ഷയവും കര്‍മക്ഷയവും
ധൈര്യക്ഷയവും കാര്യക്ഷയവും.

19. ധനമെന്നുള്ളതു മോഹിക്കുമ്പോള്‍
വിനയമൊരുത്തനുമില്ലിഹ നൂനം.

20. എലികളൊരായിരമുണ്ടെന്നാലൊരു
പുലിയൊടു കലഹിക്കാനെളുതാമോ?

21. കടുതായ് ശബ്ദിക്കും കുറുനരിയെ
കടുവയതുണ്ടോ പേടിക്കുന്നു?

22. കൈയില്‍കിട്ടിയ കനകമുപേക്ഷി-
ച്ചിയ്യം കൊള്‍വാനിച്ഛിക്കുന്നു.

23. അങ്ങാടീന്നൊരു തോല്‌വി പിണഞ്ഞാല്‍
തങ്ങടെയമ്മയൊടെന്നുണ്ടല്ലൊ.

24. ചൊട്ടച്ചാണ്‍ വഴിവട്ടം മാത്രം
കഷ്ടിച്ചങ്ങു പറക്കും കോഴികള്‍
ഗരുഡനു പിറകെ ചിറകും വീശി
ഗഗനേ ഗമനം വാഞ്ഛിക്കുന്നു.

25. പണമെന്നുള്ളതിനോടിടപെട്ടാല്‍
പ്രണയം കൊണ്ടൊരു ഫലമില്ലേതും.

26. യഷ്ടികളെ! ഭയമില്ല കുരയ്ക്കും
പട്ടി കടിക്കില്ലെന്നു പ്രസിദ്ധം.

27. തട്ടും കൊട്ടും ചെണ്ടയ്ക്കത്രെ
കിട്ടും പണമതു മാരാന്‍മാര്‍ക്ക്.

28. മണമുള്ളൊരു കുസുമങ്ങള്‍ തിരഞ്ഞി-
ട്ടണയുന്നില്ലേ വണ്ടുകളെല്ലാം.

29. ചതിപെട്ടാല്‍ പുനരെന്തരുതാത്തൂ
ഗതികെട്ടാല്‍ പുലി പുല്ലും തിന്നും.

30. പെണ്ണിന്റെ ചൊല്‍കേട്ടു ചാടിപ്പുറപ്പെട്ട
പൊണ്ണന്‍ മഹാഭോഷനയ്യോ! മഹാജളന്‍!

31. അച്ചിക്കു ദാസ്യപ്രവൃത്തി ചെയ്യുന്നവന്‍
കൊച്ചിക്കു പോയങ്ങു തൊപ്പിയിട്ടീടണം.

32. കല്പവൃക്ഷത്തെക്കൊതിക്കുന്ന ഭൃംഗിക്കു
കാഞ്ഞിരവൃക്ഷത്തിലാശയുണ്ടാകുമോ?

33. ചൊല്ലുന്ന കേള്‍ക്കുമിപ്പാമ്പെന്നുറച്ചിട്ടു
പല്ലുതൊട്ടെണ്ണുവാനിച്ഛ തുടങ്ങൊലാ.

34. ഉപ്പു ചുമന്നു നടക്കുന്നവനൊരു
കപ്പലു കടലിലിറക്കാന്‍ മോഹം.

35. കാലമടുത്താലെവിടെയിരുന്നെ-
ന്നാലും വരുവതു വന്നേ പോവൂ.

36. വേലികള്‍ തന്നെ വിളവുമുടിച്ചാല്‍
കാലികളെന്തു നടന്നീടുന്നു?

37. തന്നെത്താനറിയുന്നതിനെക്കാള്‍
പിന്നെ വിശേഷിച്ചൊരു ഗുണമില്ല.

38. കാലത്തു തുഴയാഞ്ഞാല്‍
കടവില്‍ച്ചെന്നടുക്കില്ല
കാലന്‍വന്നടുക്കുമ്പോള്‍
കടാക്ഷിച്ചാല്‍ ഫലമില്ല.

39. ഞാഞ്ഞൂലെന്നൊരുകൂട്ടം ഭൂമിയി-
ലഞ്ഞൂറായിരമെണ്ണം കൂടി
സ്വരുപിച്ചെങ്കിലനന്തനെടുക്കും
ധരണിയെടുപ്പാനാളായ് വരുമോ?

40. ഉപ്പു പിടിച്ച പദാര്‍ഥത്തെക്കാള്‍
ഉപ്പിനു പുളി കുറയും പറയുമ്പോള്‍.

41. പാമ്പിനു പാലു കൊടുത്തെന്നാകില്‍
കമ്പിരിയേറിവരാറേയുള്ളൂ.

42. കുവലയമലരിന്‍ പരിമളസാരം
തവളകളറിവാന്‍ സംഗതി വരുമോ?

43. കടിയാപ്പട്ടി കുരയ്ക്കുമ്പോളൊരു
വടിയാല്‍ നില്ക്കുമതല്ലാതുണ്ടോ?

44. ദുര്‍ല്ലഭമായുള്ള വസ്തുലഭിപ്പതി-
നെല്ലാജനങ്ങള്‍ക്കുമാഗ്രഹമില്ലയോ.

45. പച്ചമാംസം തിന്നുതിന്നേ വളര്‍ന്നവന്‍
മെച്ചമേറും പുളിശ്ശേരി കൊതിക്കുമോ?

46. തള്ളയ്ക്കിട്ടൊരു തല്ലുവരുമ്പോള്‍
പിള്ളയെടുത്തു തടുക്കേയുള്ളൂ.

47. കിട്ടും പണമെങ്കിലിപ്പോള്‍ മനുഷ്യര്‍ക്ക്
ദുഷ്ടതകാട്ടുവാനൊട്ടും മടിയില്ല.

48. ജ്ഞാനം മനസ്സിലുറയ്ക്കുന്ന നേരത്തു
ഞാനെന്ന ഭാവം നശിക്കും കുമാരക!

49. ഗോക്കളെ വിറ്റു ലഭിക്കും പണത്തിനു
ശ്വാക്കളെക്കൊണ്ടു വളര്‍ത്തുന്നവരില്ല.

50. ഏകത ബുദ്ധിക്കുള്ളവരോടേ
ശോകസുഖാദികളുരചെയ്യാവൂ.
നമ്പ്യാരുടെ ഇത്തരം സൂക്തങ്ങള്‍ സാധാരണക്കാരന്റെ മനസ്സില്‍ തങ്ങിനില്ക്കുന്നവയാണ്. ജീവിതത്തെക്കുറിച്ച് തനതായ കാഴ്ചപ്പാടുള്ള കവിയായിരുന്നു കുഞ്ചന്‍ നമ്പ്യാര്‍. ജീവിതത്തിന്റെ നാനാഭാവരസങ്ങളും ആ കവിതകളില്‍ താളം തുള്ളുന്നു. പഴഞ്ചൊല്ലുകള്‍ പലതും പണ്ടേ നാട്ടില്‍ നടപ്പുള്ളവയാണെങ്കിലും കാവ്യഭംഗി കലര്‍ത്തിയാണ് തുള്ളലുകളില്‍ അവതരിപ്പിച്ചിട്ടുള്ളത്.

(കുഞ്ചന്‍ നമ്പ്യാര്‍ എന്ന പുസ്തകത്തില്‍ നിന്ന്)